തിരുവനന്തപുരം: റോഡിലെ അഭ്യാസങ്ങള്‍ക്കെതിരെ നിയമം കർശനമാക്കാൻ ഒരുക്കി എംവിഡി. നമ്ബർ പ്ലേറ്റില്‍ കൃത്രിമം കാട്ടുന്ന വാഹനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിക്കാൻ ഒരുങ്ങുന്നത്.
വാഹനത്തിന്റെ നമ്ബർ പ്ലേറ്റ് ശരിയായ രീതിയില്‍ പ്രദർശിപ്പിക്കാതെ ഇരിക്കുക, വ്യാജ നമ്ബർ പ്ലേറ്റ് ഉപയോഗിക്കുക, സുരക്ഷ നമ്ബർ പ്ലേറ്റില്‍ കൃത്രിമത്വം കാണിക്കുക എന്നീ കുറ്റങ്ങള്‍ ഇനി കർശനമായി നിരീക്ഷിക്കുകയും ആ വ്യക്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നമ്ബർ പ്ലേറ്റുകളിലാണ് വലിയ രീതിയിലുള്ള കൃത്രിമത്വങ്ങള്‍ കാണിക്കുന്നത്. അകത്തേക്ക് മടങ്ങുന്ന തരത്തിലുള്ള നമ്ബർ പ്ലേറ്റുകള്‍ വരെ ഇതില്‍ പെടും. അതായത് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുവാനായി കൈ കാണിച്ചാല്‍ റോഡില്‍ നിറുത്താതെ പോകുന്ന ബൈക്കുകളുടെ പിന്നിലിരിക്കുന്നയാള്‍ കൈകൊണ്ട് തട്ടിയാല്‍ നമ്ബർ പ്ലേറ്റ് അകത്തേക്ക് മടങ്ങുന്ന വിധത്തിലാണ് ചില വാഹനങ്ങളില്‍ ഇത് സെറ്റ് ചെയ്തിരിക്കുന്നത്.കൊല്ലം റൂറല്‍ സിറ്റി പരിധികളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പിന്റെ വിഭാഗം പിടിച്ചെടുത്ത് പിഴ ഈടാക്കിയിരിക്കന്നത്.
ഇത്തരം നമ്ബർ പ്ലേറ്റുകള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ കൃത്രിമമായി നമ്ബർ പ്ലേറ്റ് നിർമിച്ച കേസില്‍ പുനലൂരിലെ ഒരു സ്ഥാപനം അടപ്പിച്ചിരുന്നു. ആശ്രാമം മൈതാനം, കരിക്കോട് ടികെഎം കോളേജിന് സമീപം, കോളേജ് ജംഗ്ഷൻ, യുഎഇ റോഡ് കടവൂർ അഞ്ചാലുംമൂട് റോഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേർ പിടിയിലായത്.