കാഞ്ഞിരപ്പള്ളി: മണ്ണാറക്കയത്ത് സഹോദരന്മാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെ സഹോദരനെ വെടിവച്ചുകൊന്നു.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദന്‍ ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. ജോര്‍ജിനെ പൊലീസ് പിടികൂടി. വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രഞ്ജു കുര്യന്റെ സഹോദരി ഭര്‍ത്താവ് മാത്യു സ്കറിയയെയാണ് തലയ്ക്ക് വെടിയേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെടി വച്ച പ്രതി ജോര്‍ജ് കുര്യനെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് (തിങ്കള്‍) വൈകിട്ട് നാലരമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയില്‍ ഫ്ലാറ്റ് നിര്‍മ്മാതാവായ ജോര്‍ജ് കുര്യന്‍ കുടുംബ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലം കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയിരുന്നു. ഊട്ടിയില്‍ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ്, തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്. തറവാട്ടു വീട്ടില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
തുടര്‍ന്ന് ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ത്തു. തലയ്ക്ക് വെടിയേറ്റ രഞ്ചു തല്‍ക്ഷണം മരിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വെടിയേറ്റ് അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു.
ലൈസന്‍സുള്ള സ്വന്തം റിവോള്‍വര്‍ ആണ് ഇയാള്‍ വെടിവെക്കാന്‍ ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ജോര്‍ജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു