തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർഥിത്വം വലിയ അംഗീകാരമെന്ന് ജെബി മേത്തർ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നു എന്നും ജെബി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സ്ത്രീകള്‍ക്കുള്ള അംഗീകാരമാണെന്നും ജെബി വ്യക്തമാക്കി.
ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള നിയോഗമായാണ് സ്ഥാനാർത്ഥിത്വത്തെ കാണുന്നത്. കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമാണ്. പ്രതിസന്ധി കാലത്ത് വിമർശനങ്ങൾ കൊണ്ട് പാർട്ടിയെ തകർക്കരുതെന്ന് ജെബി ഓർമ്മിപ്പിച്ചു. സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ച എല്ലാവരും യോഗ്യരായിരുന്നുവെന്ന് പറഞ്ഞ ജെബി തന്നെ തിരഞ്ഞെടുത്ത നേതൃത്വത്തിന് നന്ദിയറിയിക്കുകയും ചെയ്തു
ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ് സണ്‍ ജോസഫ് എന്നിവരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം.എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായി. കെസി വേണുഗോപാൽ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിയതായാണ് വിവരം