യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസില്‍ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരേ കൂടുതല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. രാജ്യത്തെ കബളിപ്പിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗുരുതരമായ നാലു വകുപ്പുകളാണ് ട്രംപിനെതിരേ ചുമത്തിയിരിക്കുന്നത്.
2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അടുത്ത ദിവസം ഹാജരാകണമെന്ന് ട്രംപിന് ഫെഡറല്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷല്‍ കൗണ്‍സില്‍ ആണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. അഭിഭാഷകര്‍, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ആറു പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകള്‍ കടത്തിയ കേസില്‍ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്.