കൊച്ചി: ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ പുതുവൈപ്പിനില്‍ നിര്‍മ്മിച്ച പാചക വാതക (എല്‍.പി.ജി) ഇറക്കുമതി ടെര്‍മിനലില്‍ ആദ്യ കപ്പലെത്തി.
കപ്പലില്‍ നിന്ന് എല്‍.പി.ജി പമ്ബ് ചെയ്ത് ടെര്‍മിനലിലെ സംഭരണിയില്‍ സൂക്ഷിക്കുന്നതും സിലിണ്ടറില്‍ നിറയ്ക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കുന്നതും സംബന്ധിച്ച പരീക്ഷണം ഉടൻ ആരംഭിക്കും. ചെഷയര്‍ എന്ന സൗദി അറേബ്യൻ കപ്പലാണ് ഇന്നലെ വൈകിട്ട് 3.30ന് ടെര്‍മിനല്‍ ജെട്ടിയിലെത്തിയത്. എല്‍.പി.ജി ഘടകങ്ങളുമായെത്തിയ കപ്പല്‍ ഒക്‌ടോബര്‍ 3ന് മടങ്ങും.
കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് ഒന്നര പതിറ്റാണ്ടു നീണ്ട ടെര്‍മിനല്‍ നിര്‍മ്മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്.
പദ്ധതി പൂര്‍ത്തിയായതോടെ എല്‍.എൻ.ജി ടെര്‍മിനലും എല്‍.പി.ജി ടെര്‍മിനലുമുള്ള അപൂര്‍വം നഗരങ്ങളിലൊന്നായി കൊച്ചി മാറി. കേരളത്തില്‍ എല്‍.പി.ജി ലഭ്യത ഇതോടെ എളുപ്പമാകും. പുതുവൈപ്പിൻ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മംഗളൂരുവില്‍ നിന്ന് വാതകവുമായി എത്തുന്ന വലിയ ബുള്ളറ്റ് ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാകും.