വിറകുകള്‍ കത്തിച്ചുള്ള പാചകം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരമണാകുമെന്ന് റിപ്പോര്‍ട്ട്. എല്‍പിജി ഗ്യാസ് സ്റ്റൗ, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റൗ തുടങ്ങിയവ നിലവിലുണ്ടെങ്കിലും രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ നല്ലൊരു ശതമാനവും ഇപ്പോഴും വിറക്, ചാണകം, കാര്‍ഷികാവശിഷ്‌ടങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്.
എന്നാല്‍ വിറക് പോലുള്ള ഇന്ധനം നിരന്തരം ഉപയോഗിക്കുന്നത് ശ്വാസകോശ അര്‍ബുദം മുതല്‍ ക്ഷയ രോഗത്തിന് വരെ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടെ നടത്തിയ നാഷണല്‍ സാംപിള്‍ സര്‍വേ പ്രകാരം രാജ്യത്ത് 77 ശതമാനം പേരും ഫോസില്‍ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുന്നത് 90 ശതമാനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിറക് കത്തിക്കുന്നതിലൂടെ സൂക്ഷ്മ മലിന്യങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ മോണോക്സൈഡ്, അസ്ഥിരമായ ജൈവ സംയുക്തങ്ങള്‍, നൈട്രജൻ ഓക്സൈഡ് ബെൻസീൻ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയവയും പുറത്തേക്ക് വരുന്നു. ഇവ ശ്വാസകോശത്തെ മാത്രമല്ല രക്ത കുഴലുകളെയും തലച്ചോറിനെയും ഹൃദയത്തെയും ആഴത്തില്‍ ബാധിക്കുന്നു.
അര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വിറക് കത്തിക്കുന്നതിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥെയ്നും ചേരുന്നു, ഇവ രണ്ടും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധിനിക്കും. ഇന്ത്യയിലെ ആറാമത്തെ മരണ കാരണമായാണ് ഗാര്‍ഹിക മലിനീകരണത്തെ കണക്കാക്കുന്നത്.