കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കു വേണ്ടി ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഎം സിപിഐയെ കുരുതികൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എംപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ പിണറായി വിജയൻ അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം-ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്ബനിയും കരിമണല്‍ കമ്ബനിയായ സിഎംആർഎലും തമ്മിലുളള വിവാദ ഇടപാടുകളുമായി ബന്ധപ്പെട്ട ആർഒസി റിപ്പോർട്ട് പുറത്തുവന്നതിലായിരുന്നു മുരളീധരന്റെ പ്രതികരണം.
പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടുപോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതില്‍നിന്നുതന്നെ അവര്‍തമ്മിലുള്ള അന്തര്‍ധാര വ്യക്തമായിക്കഴിഞ്ഞു. പക്ഷേ, ഒരു കാര്യം മുഖ്യമന്ത്രി മനസിലാക്കണം. 1977-ല്‍ ഇതേ ശക്തികളുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് വട്ടപൂജ്യമാണ് പാര്‍ലമെന്റിലേക്ക് കിട്ടിയത്. അത് ഇത്തവണ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഞങ്ങളെ കാണുമ്ബോള്‍ ചീറികടിക്കാന്‍ വരുന്നയാള്, അനുസരണയുള്ള ആട്ടിന്‍ക്കുട്ടിയായി മോദിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അത് കുരുക്കില്‍ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അത് പക്ഷേ നടക്കില്ല, ഞങ്ങള്‍ തുറന്നുകാണിക്കും. പല കേസുകളിലും ഇപ്പോള്‍ അനക്കമില്ല. ലാവലിന്‍ ഏതാണ്ട് പോയി, കരുവന്നൂരിനേക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല. കൂടുതല്‍ കൂടുതല്‍ കുരുക്കിലേക്ക് സര്‍ക്കാര്‍ പോവുകയാണ്.
അതുകൊണ്ട് ഞങ്ങള്‍ പറയുന്നു, തീർച്ചയായും അന്വേഷണം നടത്തണം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. പിണറായി-മോദി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ മുദ്രാവാക്യം”- മുരളീധരൻ പറഞ്ഞു.