കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ വാർത്താകുറിപ്പ് പുറത്തു വന്നതിന് പിന്നാലെ വിവാദം പുകയുന്നു. ജോൺ സാമൂവൽ ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ടി.സിദ്ധിഖ് എംഎല്‍എ, വി.പി.സജീന്ദ്രന്‍, വി.ടി.ബല്‍റാം, കെ.എ.തുളസി, പിസി വിഷ്ണുനാഥ് എംഎല്‍എ,എം.ലിജു, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എസ്.എസ്. ലാല്‍, അച്യുത് ശങ്കര്‍ എസ്.നായര്‍,മേരി ജോര്‍ജ്,നിസ്സാം സെയ്ത് എന്നിവർക്കുമാണ് ചുമതല.
കത്തോലിക്കാ സഭയെയും ക്രിസ്ത്യൻ മതനേതൃത്വത്തെയും നവമാധ്യമങ്ങളിൽ നിരന്തരം വിമർശിക്കുന്ന ജെ എസ് അടൂരിനെ കെ പി സി സി തന്ത്രപ്രധാന ചുമതല ഏൽപ്പിച്ചത് സഭയെ ഞെട്ടിച്ചിരിക്കുകയാണ്. സൂര്യദേവന്റെ ജന്മദിനമാണ് ക്രിസ്മസ് ദിനമായി മാറ്റിയതെന്നും ഹാഗിയ സോഫിയ കത്തീഡ്രൽ ദേവാലയം പ്രാചീന റോമൻ ക്ഷേത്രം തകർത്തു പണിതുയർത്തിയതാണെന്നും മറ്റുമുള്ള അഭിപ്രായം ജെ എസ് അടൂർ ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇദ്ദേഹം മുഖപുസ്തകത്തിൽ എഴുതിക്കൂട്ടിയ ക്രൈസ്തവ വിരുദ്ധവും അബദ്ധ ജഡിലവുമായ കാര്യങ്ങൾ എല്ലാം കോൺഗ്രസ് പാർട്ടി പിന്തുണക്കുന്നതായി കരുതേണ്ടി വരുമെന്ന് വൈദികർ ഉൾപ്പെടെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നു.
ഇടതു പക്ഷവും ബി ജെ പിയും ഉൾപ്പെടെ ക്രിസ്ത്യൻ സഭകളുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുമ്പോൾ കടുത്ത ക്രൈസ്തവ സഭാ വിരുദ്ധത പുലർത്തുന്ന വ്യക്തിയെ സുപ്രധാന ചുമതല ഏല്പിച്ചത് തിരിച്ചടിയാകുമെന്ന് യു ഡി എഫ് അനുകൂല വൃത്തങ്ങളിൽ ആശങ്കയുണ്ട്