തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ലഫ്റ്റ്നന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്ത് പൂര്‍ണരൂപത്തില്‍
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേരളത്തിലെ വിവിധ സഭാ തലവന്മാരെ സന്ദർശിച്ച് ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ നഗ്നമായ ലംഘനം നടത്തിയതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാൻ എഴുതുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഡല്‍ഹി ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന സീറോ മലബാർ സഭ, യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ, തുടങ്ങിയ സഭാ തലവന്മാരുമായി ചർച്ച നടത്തണമെന്ന് അഭ്യർത്ഥിച്ചു. എന്നാല്‍ ചില നേതാക്കള്‍ ലഫ്റ്റനൻ്റ് ഗവർണറെ കാണാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.
നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, ഗവർണർ സംസ്ഥാനത്തിൻ്റെ ഭരണഘടനാ തലവനാണ്. രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതില്‍ നിന്ന് അദ്ദേഹത്തിന് നിയന്ത്രണമുണ്ട്.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് കേരളത്തിലെ വിവിധ സഭാ തലവന്മാരെ ഡല്‍ഹി ലെഫ്റ്റ്നൻ്റ് ഗവർണർ സന്ദർശിച്ച് ബിജെപിക്ക് വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിനും അതിൻ്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും കളങ്കമാണ്.
അതിനാല്‍ ഡല്‍ഹി ലെഫ്റ്റ്നൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന നടത്തിയ മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ നഗ്നമായ ലംഘനത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.