തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനെ പരിഹസിച്ച ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.
എതിരാളിയോട് ബഹുമാനമൊട്ടുമില്ലാതെ അഹങ്കാരത്തിന്റെ ഭാഷയിലാണ് തരൂര്‍ സംസാരിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും എല്‍ഡിഎഫ് അണികള്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ജയപ്രതീക്ഷ പങ്കുവെക്കാന്‍ പന്ന്യന് എങ്ങിനെ ധൈര്യമുണ്ടായി എന്നര്‍ത്ഥത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. നേരത്തെ തിരുവനന്തപുരത്ത് ജയിച്ച് ലോക്‌സഭയിലെത്തിയ വ്യക്തിയാണ് പന്ന്യന്‍ രവീന്ദ്രന്‍. ഇതെല്ലാം മറന്നുകൊണ്ടാണ് തിരുവനന്തപുരം തന്റെ കുത്തക മണ്ഡലമാണെന്നമട്ടില്‍ തരൂര്‍ പ്രതികരിച്ചതെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.
ശശി തരൂര്‍ യു എന്‍ പ്രതിനിധിയായി സന്ദര്‍ശക ഗ്യാലറിയിലിരുന്നു ലോക്‌സഭ കാണുന്ന സമയത്തു സഖാവ് പന്ന്യന്‍ ആ സഭയില്‍ അംഗമാണെന്നത് മനസിലാക്കണമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് ചൂണ്ടിക്കാട്ടി. ഇത് കാശുകാരുടെ ഒരു മത്സരമാണ് എന്ന് എങ്ങിനെയോ പഴയ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ തെറ്റിദ്ധരിച്ചുപോയി. പലകോടികളുള്ള തനിക്കും ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്കുമിടയില്‍ ജീവിതകാലം മുഴുവന്‍ രാഷ്ട്രീയം കൊണ്ടുനടന്ന പന്ന്യന് പതിനാലു ലക്ഷമോ മറ്റോ സ്വത്തുള്ളൂ; അതും മിക്കവാറും പാരമ്ബര്യമായി കിട്ടിയ ഇത്തിരി സെന്റ് സ്ഥലത്തിന്റെ വിലയായിരിക്കും. വിട്ടുകളയണം സാര്‍, കാശുണ്ടാക്കുന്നതില്‍ നിങ്ങളോട് മത്സരിക്കാനല്ല അദ്ദേഹം അവിടെ വന്നതെന്നും ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സഖാവ് പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ചുകൊണ്ടുള്ള ശ്രീ ശശി തരൂരിന്റെ കമന്റ് ഒരിക്കല്‍ക്കൂടി കണ്ടു. ‘ജയിക്കുമെന്ന് പറഞ്ഞോ..: എന്നോ മറ്റോ ആണ് ശ്രീ തരൂരിന് സംശയം.
ശ്രീ തരൂര്‍ മനസിലാക്കേണ്ട ആദ്യത്തെ കാര്യം അദ്ദേഹം വല്ല യു എന്‍ പ്രതിനിധിയായി സന്ദര്‍ശക ഗ്യാലറിയിലിരുന്നു ലോക്‌സഭ കാണുന്ന സമയത്തു സഖാവ് പന്ന്യന്‍ ആ സഭയില്‍ അംഗമാണ്. തെരഞ്ഞെടുത്തുവിട്ടത് തിരുവന്തപുരത്തുകാര് തന്നെ. അതൊന്നോര്‍ത്തുവയ്ക്കുന്നതു നന്നായിരിക്കും.
ഇത് കാശുകാരുടെ ഒരു മത്സരമാണ് എന്ന് എങ്ങിനെയോ പഴയ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ തെറ്റിദ്ധരിച്ചുപോയി. പലകോടികളുള്ള തനിക്കും ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്കുമിടയില്‍ ജീവിതകാലം മുഴുവന്‍ രാഷ്ട്രീയം കൊട്‌നുനടന്ന പന്ന്യന് പതിനാലു ലക്ഷമോ മറ്റോ സ്വത്തുള്ളൂ; അതും മിക്കവാറും പാരമ്ബര്യമായി കിട്ടിയ ഇത്തിരി സെന്റ് സ്ഥലത്തിന്റെ വിലയായിരിക്കും. വിട്ടുകളയണം സാര്‍, കാശുണ്ടാക്കുന്നതില്‍ നിങ്ങളോട് മത്സരിക്കാനല്ല അദ്ദേഹം അവിടെ വന്നത്.
ഞാന്‍ ശ്രീ തരൂരിന്റെ ലോക്‌സഭ പ്രസംങ്ങങ്ങള്‍ കേള്‍ക്കാറുണ്ട്. സ്ഥിതിവിവരക്കണക്കുകളും സര്‍ക്കാര്‍ രേഖകളുമൊക്കെ ഉദ്ധരിച്ച് ആധികാരികമായാണ് പ്രസംഗങ്ങള്‍; നമുക്കൊരു സന്തോഷമൊക്കെ തോന്നും. പക്ഷെ മോഡി സര്‍ക്കാരിന് രാഷ്ട്രീയമായി അസൗകര്യമാകുന്ന ഒന്നും അദ്ദേഹം പറയാറില്ല. ‘മഹാത്മാ ഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം’ എന്ന് മുന്‍ രാഷ്ട്രപതിയും കോണ്ഗ്രുകാരനും കേരളീയനുമായിരുന്ന, ശ്രീ തരൂരിനെക്കാളും ഏതര്‍ത്ഥത്തിലും മുന്തിയ കരിയര്‍ ഡിപ്ളോമാറ്റും രാഷ്ട്രീയക്കാരനുമായ യശശ്ശരീനായ കെ ആര്‍ നാരായണന്‍ പറഞ്ഞത് ബാബ്റി മസ്ജിദ് പൊളിച്ചതിനെക്കുറിച്ചാണ്. എന്നാല്‍ മുസ്ലിങ്ങള്‍ തന്നെ അത് പൊളിച്ചു ഹിന്ദുക്കള്‍ക്ക് കൊടുക്കണമെന്നായിരുന്നു ശ്രീ തരൂരിന്റെ ആഗ്രഹം. അത് പരസ്യമായി പ്രകടിപ്പിക്കാനുള്ള ഔദ്ധത്യവും അദ്ദേഹം കാണിച്ചു.
ഉഴവൂരുകാരന്റെ മലയാളം ചുവയ്ക്കുന്ന ഇംഗ്ലീഷില്‍ നാരായണന്‍ അത് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചത് ഓരോ മലയാളിയുടെയും മനസ്സാണ്; പോളിഷ്ഡ് ഭാഷയില്‍ നിങ്ങള്‍ പറഞ്ഞത് ആര്‍എസ്‌എസിന്റെ ഉള്ളിലിരുപ്പും. നിലപാടും നിലപാടില്ലായ്മയും തമ്മിലുള്ള വ്യത്യാസം മലയാളികള്‍ക്ക് മനസിലാകും.
ശ്രീ തരൂര്‍ തിരുവന്തപുരത്തേക്കു കെട്ടിയെഴുന്നള്ളിച്ചുകൊണ്ടുവരുമെന്നു പണ്ട് പറഞ്ഞ ബാഴ്സലോണയില്‍ പന്ന്യന്‍ പോയിരിക്കാന്‍ ഇടയില്ല; ശ്രീ തരൂര്‍ ജീവിച്ച ന്യൂയോര്‍ക്കിലും വല്ല പാര്‍ലമെന്ററി കമ്മിറ്റി അംഗമായി പോയിരിക്കാം എന്നല്ലാതെ അതിനെക്കുറിച്ചും വലിയ പിടിയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.
പക്ഷെ തിരുവന്തപുരത്തുകാരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാന്‍ അയാള്‍ അവിടെയൊക്കെയുണ്ടാകും. അങ്ങിനെ ചെയ്ത ചരിത്രം അയാള്‍ക്കുണ്ട്.
അതുകൊണ്ടു നിങ്ങളിലാര് ജയിക്കണം എന്ന കാര്യം തിരുവനന്തപുരത്തുകാര്‍ക്കു വിട്ടുകൊടുക്കൂ; അവര്‍ തീരുമാനിക്കട്ടെ. നിങ്ങള്‍ക്കും മുന്‍പേ പന്ന്യനെ ജയിപ്പിക്കാന്‍ തീരുമാനിച്ചവരല്ലേ അവര്‍. ഒരു ബി ജെ പിക്കാരന്‍ മുതലാളി ഇടയില്‍ വന്നാല്‍ ഒലിച്ചുപോകുന്നതാണോ നാട്ടിലെ ഇടതുപക്ഷ രാഷ്ട്രീയമെന്ന് തിരുവനന്തപുരംകാര്‍ തീരുമാനിക്കട്ടെ സാര്‍.