ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണനയിലാണെന്ന് നേരത്തെ ഹർജിയില്‍ വാദംകേള്‍ക്കുമ്ബോള്‍ കോടതി പറഞ്ഞിരുന്നു.
ഡല്‍ഹി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെജ് രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത്. ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ജാമ്യകാലാവധി ജൂണ്‍ അഞ്ചുവരെ നീട്ടിക്കൂടേയെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആരാഞ്ഞെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ കീഴടങ്ങണമെന്നും കോടതി പറഞ്ഞു. തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ് രിവാള്‍ ഇന്നുതന്നെ മോചിതനായേക്കും.
കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷം അദ്ദേഹം ഇവിടെയുണ്ടായിരുന്നു. 21 ദിവസമാണ് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നത്. അതുകൊണ്ട് അറസ്റ്റിന് മുമ്ബോ ശേഷമോ ഉള്ളകാര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
പുറത്തിറങ്ങിയാല്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വാദംകേള്‍ക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. ജാമ്യ ഉത്തരവില്‍ ഇക്കാര്യം ഉണ്ടോയെന്നത് വ്യക്തമല്ല.
കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്ര സർക്കാരും ശക്തമായി എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സർക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദത്തിനിടെ വ്യക്തമാക്കുകയുണ്ടായി. 2022-ഓഗസ്റ്റില്‍ രജിസ്റ്റർ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാർച്ച് 21-നാണ് കെജ് രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.