ക്രൈസ്തവ സഭയിലെ അഴിമതിയും ജീര്‍ണതയും ചോദ്യം ചെയ്തതിനാണ് തന്നെ കുറ്റവിചാരണ നടത്തുന്നതെന്നും വൈദിക ജോലിയില്‍ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വൈദികൻ അജി പുതിയാപറമ്ബില്‍.
ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മത കോടതി. വിശ്വാസികളെ കൂട്ടി കലാപ ശ്രമം നടത്തിയെന്നാണ് സഭാ മേലധികാരികളുടെ ആരോപണം. സഭയില്‍ സാമ്ബത്തിക ജീര്‍ണതകളുണ്ട്, സ്ത്രീകളെ അവഗണിക്കുന്നതടക്കം പല കാര്യങ്ങളും സഭക്കുള്ളില്‍ നടക്കുന്നുണ്ട്. ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. ഇനിയും ഈ രീതിയില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത വൈദികനെ കുറ്റവിചാരണ ചെയ്ത് നടപടിയെടുക്കാൻ താമരശ്ശേരി രൂപതയാണ് മത കോടതി സ്ഥാപിച്ചത്. വൈദികനായ അജി പുതിയാപറമ്ബിലിനെതിരായ നടപടികള്‍ക്കാണ് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ 4 അംഗ വൈദിക സംഘത്തെ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കിയത്. സമൂഹമാധ്യമത്തിലെ പോസ്റ്റിൻറെ പേരില്‍ വൈദികനായ അജി പുതിയാപറമ്ബിലിനെ നേരത്തെ സസ്‌പെൻറ് ചെയ്തിരുന്നു. എന്നാല്‍ നോട്ടീസ് പോലും നല്‍കാതെയുള്ള നടപടി ചോദ്യം ചെയ്തപ്പോഴാണ് സസ്‌പെൻഷൻ പിൻവലിച്ച് വിചാരണ നടത്താൻ മത കോടതി സ്ഥാപിച്ചത്.