തിരുവനന്തപുരം: ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടര്‍നടപടികളെടുക്കാമെന്ന നിലപാടിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
സുപ്രീംകോടതിയിലെ കേസ് രാജ്ഭവൻ ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. ഒപ്പിടാനുള്ള 16ബില്ലുകളും രണ്ട് ഓര്‍ഡിനൻസുകളും കോടതിയുടെ തീരുമാനമറിഞ്ഞ ശേഷം പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ നിര്‍ദ്ദേശവും ഉത്തരവും അനുസരിക്കും. അതേസമയം, സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാൻ അത്യാവശ്യ ഫയലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നുമുണ്ട്. ചീമേനി തുറന്നജയിലിലെ 5തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ ഇന്ന് അംഗീകരിച്ചേക്കും.
ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിലൂടെ ജനങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നു, സര്‍വകലാശാലകളില്‍ ഭരണസ്തംഭനവും ആരോഗ്യമേഖലയിലടക്കം പ്രതിസന്ധിയുമുണ്ടാക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ചട്ടപ്രകാരമല്ലാത്തതും നിയമവിരുദ്ധവും കോടതിയുത്തരവുകള്‍ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതുമായ ബില്ലുകളാണ് ഒപ്പിടാത്തതെന്ന് രാജ് ഭവൻ വിശദീകരിക്കുന്നു.
ഇന്ന് ഡല്‍ഹിയിലേക്ക് പോവുന്ന ഗവര്‍ണര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയേക്കും.ഗവര്‍ണറെ മാറ്റി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാമ്ബോള്‍ പണച്ചെലവുണ്ടാവുന്നതിനാല്‍ ധനബില്ലായാണ് കൊണ്ടുവരേണ്ടിയിരുന്നത്. ഇതിന് തന്റെ മുൻകൂര്‍ അനുമതി വേണമെന്നതിനാല്‍ സാധാരണ ബില്ലാക്കിമാറ്റി. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ല.
ചാൻസലറെ മാറ്റല്‍, സെര്‍ച്ച് കമ്മിറ്റി വിപുലീകരണം എന്നീ ബില്ലുകളൊഴികെയുള്ളവ ഓര്‍ഡിനൻസായി കൊണ്ടുവന്നതാണ്. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നിയമഭേദഗതി ഓര്‍ഡിനൻസിലടക്കം നേരത്തേ ഒപ്പിട്ടത് തെറ്റായിപ്പോയെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍.
നിര്‍ണായകം
അനുച്ഛേദം 200
ഇതുപ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമ്ബോഴേ അവ നിയമമാവൂ. ഒപ്പിടാതെ തിരിച്ചയയ്ക്കാം. രണ്ടാമത് അയച്ചാല്‍ ഒപ്പിട്ടേപറ്റൂ. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാം. ഇതിനൊന്നുെം സമയപരിധിയില്ല. ഒപ്പിടാതെ തടഞ്ഞുവച്ചാല്‍ സര്‍ക്കാരിന് ഓര്‍മ്മിപ്പിക്കാനേ പറ്റൂ.