സെക്കന്തരബാദ്: സര്‍ക്കാരിന്റെ പ്രധാനമായ മുദ്രവാക്യം ദരിദ്രരുടെ ഉന്നമനമാണെന്നും സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സെക്കന്തരാബാദിൽ പറഞ്ഞു.
സെക്കന്തരാബാദിലെ പിന്നോക്ക സമുദായ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായങ്ങളോട് സ്വാതന്ത്രത്തിന് ശേഷം വാഗ്ദാനം നടത്തി വഞ്ചിച്ച രാഷ്ട്രിയ പാര്‍ട്ടികലും നേതാക്കളും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിനായിയാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി തെലങ്കാന സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ബി ആര്‍ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറന്നു. ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാന്‍ തയാറായില്ല. ബി ആര്‍ എസ് സര്‍ക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ്. ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും പിന്നാക്ക സമുദായം ബി ആര്‍ എസിനെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അംബേദ്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നതിനായി തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ചിത്രം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെക്കാനും തയ്യാറായില്ല. ബിഹാര്‍ മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ബി ആര്‍ എസും അഴിമതിയുടെ കാര്യത്തില്‍ തുല്യരാണ്.ബിആര്‍എസ് ഡല്‍ഹിയിലെ ആം ആദ്മിയുമായി ചേര്‍ന്ന് അഴിമതി നടത്തി. ഇവര്‍ അഴിമതിയിലും സഹകരണത്തിലാണ്. തിരശീലക്ക് പിറകില്‍ ബിആര്‍എസും കോണ്‍ഗ്രസും ഒന്നാണ്.
അതേ സമയം ബി ജെ പി ദളിത് വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്.എസ് സി, എസ് ടി വിഭാഗത്തെ കോടിക്കണക്കിന് രൂപയുടെ വായ്പ നല്‍കി സംരംഭകരാക്കി. മുദ്രാ ലോണിലും കൂടുതല്‍ പ്രയോജനം ലഭിച്ചത് എസ് സി, എസ് ടി വിഭാഗത്തിനാണ്. ദരിദ്രയായ അമ്മയുടെ മകനായി ജനിച്ച ഈ മകന്‍ ഒരിക്കലും ദരിദ്രരെ കൈവിടില്ലായെന്നും പ്രധാന മന്ത്രി വ്യ്ക്തമാക്കി.