തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനായി സര്‍ക്കാര്‍ ആരംഭിച്ച എഐ ക്യാമറ പദ്ധതി പ്രതിസന്ധിയില്‍.
ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി ആറ് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ കരാര്‍ തുക നല്‍കാത്തതാണ് കാരണം. ഇതില്‍ പ്രതിഷേധിച്ച് കെല്‍ട്രോണ്‍ എല്ലാ നിയമലംഘനത്തിനും പിഴ ഈടാക്കുന്ന രീതി അവസാനിപ്പിച്ചതായാണ് വിവരം.
നേരത്തെ പ്രതിദിനം 40,000 പിഴ നോട്ടീസുകളാണ് അയച്ചുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 14,000 ആയി വെട്ടിക്കുറച്ചിരിക്കുകയാണ്. മൂന്ന് മാസം കൂടുമ്ബോള്‍ സര്‍ക്കാര്‍ കെല്‍ട്രോണിന് പതിനൊന്നരക്കോടി രൂപയാണ് കരാര്‍ തുക നല്‍കേണ്ടത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസ് നടപ്പാക്കിയ ശേഷം കരാര്‍തുക നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
146 ജീവനക്കാരെയായിരുന്നു ആദ്യം ക്യാമറ നിരീക്ഷണത്തിനും പിഴയീടാക്കലിനുമായി കെല്‍ട്രോണ്‍ നിയമിച്ചിരുന്നത്. ഇതില്‍ 44 ജീവനക്കാരെ കെല്‍ട്രോണ്‍ പിൻവലിച്ചു. കൂടാതെ എഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കെല്‍ട്രോണിന് പ്രതിമാസം ഒന്നരക്കോടി രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട്. നിലവില്‍ 26 കോടി രൂപയോളമാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത്. ഈ പണം നല്‍കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്.