എറണാകുളം:ഡ്രൈവിംഗ് ടെസ്റ്റിന് പരീക്ഷാർത്ഥികള്‍ ഹാജരാകേണ്ടിയിരുന്ന തീയതികള്‍ റദ്ദാക്കി എംവിഡി. ജൂണ്‍ വരെ നല്‍കിയിരുന്ന തീയതികളാണ് റദ്ദാക്കിയത്.
എണ്ണം കുറയ്‌ക്കുന്നതിനുള്ള നിർദ്ദേശം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. എറണാകുളം ആർടിഒയില്‍ നിന്നും പരീക്ഷയ്‌ക്ക് വേണ്ടി തീയതി ലഭിച്ചവരാണ് പ്രതിസന്ധിയിലായവരില്‍ ഏറെയും.
ഏകദേശം 2000-ല്‍ അധികം ആളുകളാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. മുമ്ബ് 100 മുതല്‍ 200 പേർ വരെയാണ് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയിരുന്നത്. എന്നാല്‍ ഇതാണ് മെയ് ഒന്ന് മുതല്‍ 50 ആയി കുറച്ച് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന് ശേഷം ഇത് 30 ആയി വീണ്ടും കുറച്ചു. ഇതോടെയാണ് വെബ്സൈറ്റിലൂടെ ലഭ്യമായ തീയതികള്‍ റദ്ദായത്. എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന വിമർശനവും ഉയരുന്നുണ്ട്.
കൂടാതെ മറ്റ് ആർടി ഓഫീസുകളിലും സമാന രീതിയില്‍ തീയതികള്‍ റദ്ദാക്കിയതായാണ് വിവരം. ടെസ്റ്റുകള്‍ റീഷെഡ്യുള്‍ ചെയ്യുന്നതിനായി സൈറ്റില്‍ കയറി വീണ്ടും പുതിയ തീയതി തിരഞ്ഞെടുക്കേണ്ടതായി വരും. മെയ് ഒന്ന് മുതലാണ് പുതിയ രീതി പ്രബാല്യത്തില്‍ വരുന്നത്. ഇതോടെ പ്രതിദിനം 30 അപേക്ഷകർക്ക് മാത്രമാകും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാൻ അനുമതി നല്‍കുക.
ഇത് സംബന്ധിച്ച വിവരം സന്ദേശം മുഖേന അറിയിച്ചതായി എംവിഡി വ്യക്തമാക്കി. എന്നാല്‍ കൊറോണ മൂലം തീയതി റദ്ദാക്കുന്നുവെന്ന സന്ദേശമായിരുന്നു പലർക്കും ലഭിച്ചത്. ഇതിന് ശേഷം ഇവ പിൻവലിച്ചു. ആദ്യഘട്ടത്തില്‍ 20 പുതിയ അപേക്ഷകർക്കും മുമ്ബ് പരാജയപ്പെട്ട 10 പേർക്കുമാണ് ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിക്കുക