തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പാര്‍ലമെന്റിലെ അപ്രതീക്ഷിത പരാമര്‍ശം സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ വെട്ടിലാക്കി.
‘പദ്ധതിക്ക് അനുമതി നല്‍കിയില്ല’ എന്നതിനെക്കാള്‍ സമര്‍പ്പിച്ച ഡി.പി.ആര് അപൂര്‍ണമാണെന്നും വിശദാംശം ലഭ്യമാക്കണമെന്നുമുള്ള പരാമര്‍ശങ്ങളാണ് അനുമതിക്കുവേണ്ടി കാത്തിരുന്ന സര്‍ക്കാറിന് ശരിക്കും തിരിച്ചടിയാകുന്നത്. ഡി.പി.ആര് സമഗ്രമാണെന്ന വാദമുയര്‍ത്തി അനുമതി കിട്ടിയ പദ്ധതിയുടേതുപോലെ പൊലീസിനെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം ഭൂമിയേറ്റെടുക്കലിന് തിടുക്കം കാട്ടുകയും ബലംപ്രയോഗിച്ച് കല്ലിടല്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് ഈ അപ്രതീക്ഷിത പ്രഹരം. നിലവില്‍ നിക്ഷേപത്തിന് മുമ്ബുള്ള ജോലികള്‍ക്കായുള്ള പ്രാഥമിക അനുമതി മാത്രമാണ് കേന്ദ്രം നല്‍കിയത്. എന്നാല്‍, സംസ്ഥാനമാകട്ടെ ഭൂമിയേറ്റെടുക്കല്‍ നടപടിയിലേക്ക് കടക്കുകയായിരുന്നു.
അന്തിമാനുമതി കിട്ടിയെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിയും പറഞ്ഞതെന്നുമാണ് കെ-റെയിലിന്റെ ഇപ്പോഴത്തെ വിശദീകരണം. എന്നാല്‍, ഡി.പി.ആര് അപൂര്‍ണമാണെന്ന പരാമര്‍ശം സംസ്ഥാന സര്‍ക്കാറിനെ അക്ഷരാര്‍ഥത്തില്‍ ഉത്തരംമുട്ടിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കിയാലും സാമ്ബത്തികവും സാങ്കേതികവുമായ പ്രായോഗികത കൂടി പരിഗണിച്ച ശേഷമേ അനുമതി നല്‍കൂവെന്ന നിലപാടും പദ്ധതിക്ക് വെല്ലുവിളിയാകും.
സില്‍വര്‍ ലൈന്‍ നിര്‍മാണത്തിലെ പ്രധാന പ്രതീക്ഷയാണ് 33,000 കോടിയുടെ വിദേശവായ്പ. ഡിപ്പാര്‍ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സാണ് വിദേശ ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്ക് അന്തിമാനുമതി നല്‍കേണ്ടത്. റെയില്‍വേ മന്ത്രാലയം അത്ര അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന ഘട്ടത്തില്‍ വിദേശ വായ്പ ചര്‍ച്ചകളിലും അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്.
ഇന്ത്യന്‍ റെയില്‍വേയുടെ 97 ശതമാനം പാളങ്ങളും ബ്രോഡ്ഗേജിലായിരിക്കെ, സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് പണിയുന്നത്. രാജ്യത്ത് ചരക്കുഗതാഗതത്തിന് ഏകീകൃത ഗേജ് സംവിധാനം വേണമെന്ന കേന്ദ്ര നയത്തിന് വിരുദ്ധമാണ് കെ-റെയില്‍ നിര്‍ദേശമെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടിയിരുന്നു. സില്‍വര്‍ ലൈനിന്റെ 33 ശതമാനവും കടന്നുപോകുന്നത് നഗരപ്രദേശങ്ങളിലൂടെയായതിനാല് സ്ഥലമെടുപ്പിന്റെ 80 ശതമാനം 18 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്നത് വിശ്വസനീയമല്ലെന്നും പരാമര്‍ശമുണ്ടായിരുന്നു.