Sun. May 19th, 2024

യുഎസിലെ മലയാളി കുടുംബത്തിന്റെ മരണം ചുരുളഴിച്ച്‌ പൊലീസ്

By admin Feb 22, 2024
Keralanewz.com

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിച്ച്‌ പൊലീസ്.

ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ആനന്ദ് ആലീസിന് നേരെ നിരവധി തവണ നിറയൊഴിച്ചത്. ലോഡ് ചെയ്ത നിലയിലുള്ള തോക്കും ദമ്ബതികളുടെ മൃതദേഹം കണ്ടെത്തിയ കുളിമുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കുട്ടികളെ കൊന്നതെങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കുട്ടികളെ മരുന്ന് ഓവര്‍ ഡോസ് നല്‍കിയോ തലയിണയോ മറ്റോ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇരുവരുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു. കാലിഫോര്‍ണിയയിലെ 17 കോടിയോളം വിലവരുന്ന ആഢംബര വസതിയില്‍ തിങ്കളാഴ്ചയാണ് നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നേരത്തെ 2016ല്‍ വിവാഹമോചന ഹര്‍ജി ദമ്ബതികള്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് ദമ്ബതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. കൊല്ലം ഫാത്തിമ മാത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ഹെന്റിയുടെ മകനാണ് ആനന്ദ് സുജിത് ഹെന്റി. കുട്ടികളുടെ മുത്തശ്ശി കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടിലെ ബാത്ത് റൂമിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മക്കളായ നോഹയെയും നെയ്തനെയും കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകള്‍ ഉണ്ടായിരുന്നില്ല. ദാമ്ബത്യജീവിതത്തിലെ പ്രശ്‌നങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

Facebook Comments Box

By admin

Related Post